Thursday, April 21, 2016

പോസ്റ്റ് മാസ്റ്ററുടെ മക്കള്‍

ഞങ്ങള്‍ ഒരു പോസ്റ്റ് മാസ്റ്ററൂടെ മക്കളാണ്, അങ്ങനെ ഒരിക്കലും അറിയപ്പെട്ടിട്ടില്ലെങ്കിലും. കാരണം പോസ്റ്റ്മാസ്റ്റര്‍ ഞങ്ങളുടെ അമ്മയായിരുന്നു. ഡോക്ടറായ അച്ഛനുണ്ടായിരുന്നതുകൊണ്ട് ഞങ്ങള്‍ ഡോക്ടറുടെ മക്കളായി മാത്രമേ അറിയപ്പെട്ടുള്ളൂ.

പതിനെട്ട് വയസ്സില്‍ ഇന്ത്യന്‍ പോസ്റ്റ് ആന്‍ഡ് റ്റെലിഗ്രാഫ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ജോലിക്ക് ചേര്‍ന്ന് കഴിഞ്ഞിരുന്നു അമ്മ, ഗ്രാജുവേഷന്‍റെ റിസല്‍റ്റ് പുറത്തും വരും മുമ്പേ ... (അമ്മയ്ക്ക് ഡബിള്‍ പ്രമോഷന്‍ കിട്ടിയിരുന്നു. അതുകൊണ്ട് രണ്ട് വര്‍ഷം നേരത്തെ പഠിത്തം കഴിഞ്ഞു) പിന്നീട് നാല്‍പതുകൊല്ലം അവര്‍ ആ ഡിപ്പാര്‍ട്ട്മെന്‍റില്‍ ജോലി ചെയ്തു. പ്രമോഷനും സ്ഥലം മാറ്റവും വരാതിരിക്കാന്‍ വേണ്ടി വകുപ്പ് തല പരീക്ഷകള്‍ എല്ലാം അമ്മ ഒഴിവാക്കി. കുറെ വര്‍ഷങ്ങള്‍ മുടക്കമില്ലാതെ ജോലി ചെയ്താല്‍ നിവൃത്തികേടോടെ അതത് വകുപ്പുകള്‍ കെട്ടിയേല്‍പിക്കുന്ന ഓട്ടോമാറ്റിക് പ്രമോഷന്‍ മാത്രമേ അമ്മയ്ക്ക് കിട്ടിയിട്ടുള്ളൂ. മക്കളുടെ പഠിത്തം, അവരുടെ സുഖസൌകര്യങ്ങള്‍, വീട് നോക്കാന്‍ ആരുമില്ലാതാകുമല്ലോ എന്ന ആധി ... അങ്ങനെ കരിയര്‍ എന്നത് സ്ത്രീയെ സംബന്ധിച്ച് അത്ര പ്രധാനപ്പെട്ട ഒന്നല്ലല്ലോ, കുടുംബമല്ലേ പ്രധാനം എന്ന നിലപാടില്‍, കരിയറിലോ ഹോബിയിലോ ഒന്നും പ്രോല്‍സാഹിപ്പിക്കാന്‍ ആരുമില്ലല്ലോ എന്ന പരമ സത്യത്തില്‍ അമ്മ എന്നും പോസ്റ്റ് ആന്‍ഡ് റ്റെലിഗ്രാഫ് ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ താഴെത്തട്ടിലെ ഒരു ജീവനക്കാരിയായി തുടര്‍ന്നു. അമ്മയേക്കാള്‍ ജൂനിയര്‍ ആയവരും, പലപ്പോഴും വിദ്യാഭ്യാസം കുറഞ്ഞവരും ഒക്കെ വകുപ്പ് തല പരീക്ഷകളില്‍ വിജയിച്ച് മേലുദ്യോഗസ്ഥരായി വരികയും അമ്മ ചിലപ്പോഴൊക്കെ ഓഫീസിലും തീര്‍ച്ചയായും സ്വന്തം കുടുംബത്തിലും നിസ്സാരമായ ക്ലാര്‍ക്ക് ജോലിയുടെ പേരില്‍ നിശിതമായി അപഹസിക്കപ്പെടുകയും ചെയ്തു. അമ്മയുടെ കൃത്യമായ വരുമാനം തുച്ഛമെന്ന് എണ്ണപ്പെട്ടു. അമ്മയുടെ നൂറു മാര്‍ക്കുള്ള മാത് മാറ്റിക്സ് ഡിഗ്രിയും അതിനു ലഭിച്ച സ്വരണമെഡലുമൊന്നും ആരും ഒരിടത്തും ഒരുകാലത്തും പരാമര്‍ശിച്ചില്ല... പ്രശംസിച്ചില്ല. ഒന്ന് ഓര്‍മ്മിച്ചതു കൂടിയില്ല.

തപാല്‍ വകുപ്പില്‍ ചില്ലറയായി ഔട്ട്സോഴ്സിംഗ് തുടങ്ങിയപ്പോഴേ അതായത് ഇന്‍ലന്‍ഡും കാര്‍ഡും കവറുമൊക്കെ വ്യക്തികള്‍ക്ക് വില്‍പന നടത്താന്‍ അനുവാദം കിട്ടിത്തുടങ്ങിയപ്പോഴേ, കൊറിയര്‍ കമ്പനികള്‍ സ്വന്തം സാന്നിധ്യം അറിയിച്ചു തുടങ്ങിയപ്പോഴേ കരാര്‍ ജോലിക്കാരായി ഇ ഡി പായ്ക്കര്‍മാരെ നിയമിച്ചു തുടങ്ങിയപ്പോഴേ ' അമ്മയുടെ ജോലി ഇപ്പോ പോകുമെന്ന് ദാ , ഇപ്പോ പൂട്ടും പോസ്റ്റ് ഓഫീസെന്ന് ‘ ഉള്ള നിസ്സാരമാക്കല്‍ വീട്ടിലെ ഒരു സ്ഥിരം പതിവായിരുന്നു. ഒരാളുടെ ജോലി നഷ്ടപ്പെടുമെന്ന് പറയുന്നത് എത്ര വലിയ ക്രൂരതയാണെന്ന് അന്ന് മനസ്സിലായതിലുമധികം നന്നായി ഇന്നെനിക്ക് മനസ്സിലാവും.. അമ്മ ആ സങ്കടവും ആധിയുമൊന്നും ഒരിക്കലും പുറത്ത് കാണിച്ചിട്ടില്ല.

അമ്മ ജോലി ചെയ്തിട്ടുള്ള പല പോസ്റ്റ് ഓഫീസുകളുടേയും വരാന്തകളില്‍ ഞങ്ങള്‍ ഒരുപാട് സമയം ചെലവാക്കിയിട്ടുണ്ട്. സ്റ്റാമ്പ് ഒട്ടിക്കാന്‍ വെയ്ക്കുന്ന കറുത്തതും വെളുത്തതുമായ പശ തിക്കുംപൊക്കും സൂക്ഷിച്ച്, നക്കി നോക്കിയിട്ടുണ്ട്. കിടി കിടി എന്ന് അടിക്കുന്ന റ്റെലഗ്രാമിന്‍റെ മോഴ്സ്കോഡ് ചെറുപ്പത്തിലേ മനസ്സിലാക്കീട്ടുണ്ട്. സ്പീഡ് പോസ്റ്റ് ആരംഭിച്ചപ്പോള്‍, രാവിലെ ഏഴു മണിക്ക് ഓഫീസിലെത്താന്‍ ധിറുതിപ്പെടുന്ന അമ്മയോട് ഇഡ്ഡലി വായില്‍വെച്ചു തരണമെന്ന് പറഞ്ഞ് വാശി പിടിച്ചിട്ടുണ്ട്. കാഷിന്‍റെ ചുമതലയുള്ള അമ്മയ്ക്ക് വൈകീട്ട് കണക്ക് വേഗം ടാലിയാവണേ, അമ്മയുടെ കൈയില്‍ നിന്ന് പണം നഷ്ടപ്പെടരുതേ എന്നൊക്കെ വിളക്ക് കത്തിച്ച് പ്രാര്‍ഥിച്ചിട്ടുണ്ട്. പോസ്റ്റ് ഓഫീസുകള്‍ക്ക് പ്രത്യേകമായുള്ള ഒരു ഗന്ധം ഞങ്ങള്‍ക്ക് വളരെയേറെ ഹൃദ്യമായി തോന്നിയിട്ടുണ്ട്. ടാഗോറിന്‍റെ പോസ്റ്റ് മാസ്റ്റര്‍ എന്ന ചെറുകഥ വായിച്ചതിനുശേഷം അമ്മ ജോലി ചെയ്ത പോസ്റ്റ് ഓഫീസുകളെക്കുറിച്ച് ,അമ്മയുടെ സഹപ്രവര്‍ത്തകരെക്കുറിച്ച് ഒക്കെ എഴുതണമെന്ന് വിചാരിച്ചിട്ടുണ്ട്.

തപാല്‍ വകുപ്പിനോട് ഞങ്ങള്‍ മക്കള്‍ക്ക് ഒത്തിരി സ്നേഹവും ആദരവുമുണ്ട് , നന്ദിയുണ്ട്. മുട്ടാതെ മാമു കിട്ടിയതും പഠിക്കാന്‍ കഴിഞ്ഞതും തപാല്‍ വകുപ്പ് അമ്മയ്ക്ക് കൊടുത്ത ആ ‘നിസ്സാര’ വരുമാനത്തിലാണ്. എല്ലാ മാസവും ഒന്നാം തീയതി ആയാല്‍ അമ്മ ധനികയായിത്തീരുമായിരുന്നു. അന്ന് വൈകുന്നേരം ചായയ്ക്ക് അമ്മ ബട്ടര്‍ പേപ്പറില്‍ പൊതിഞ്ഞ ടീ കേക്ക് വാങ്ങിത്തരുമായിരുന്നു....

അമ്മയുടെ ആ ‘തുച്ഛ’ മായ പണം മാത്രമേ ഞങ്ങള്‍ മക്കള്‍ക്ക് എന്നും ലഭിച്ചുള്ളൂ. മറ്റ് ഉയര്‍ന്ന യാതൊരു വരുമാനത്തിനും ഞങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും അര്‍ഹരായിരുന്നില്ല.

14 comments:

സുധി അറയ്ക്കൽ said...

ഡോക്ടറുടെ മക്കീന്ന പരിഗണന ലഭിച്ചിരുന്നെങ്കിൽ ഇത്ര വലിയൊരെഴുത്തുകാരിയെ കിട്ടുമായിരുന്നോ??

ഞാൻ നേരത്തെ വായിച്ചതായി ഒരു ഓർമ്മ.

സുധി അറയ്ക്കൽ said...

ഡോക്ടറുടെ മക്കീന്ന പരിഗണന ലഭിച്ചിരുന്നെങ്കിൽ ഇത്ര വലിയൊരെഴുത്തുകാരിയെ കിട്ടുമായിരുന്നോ??

ഞാൻ നേരത്തെ വായിച്ചതായി ഒരു ഓർമ്മ.

വീകെ said...

ഞാനും ഒരു കാലത്ത്, കാൽ നൂറ്റാണ്ട് മുൻപ് പോസ്റ്റുമാസ്റ്ററായും മാനായും ജോലി നോക്കിയിട്ടുണ്ട്. അത് ശരിയ്ക്കുള്ള പോസ്റ്റുമാസ്റ്ററും പോസ്റ്റുമാനും ലീവെടുക്കുമ്പോഴാണ് അങ്ങനെയൊരവസരം കൈവന്നിരുന്നത്. അതായിരിയ്ക്കും എന്റെ ജീവിതത്തിലെ ആകെ കിട്ടിയ സർക്കാർ ജോലി.അതുകൊണ്ടു തന്നെ ഞാനതാസ്വദിച്ചിട്ടുമുണ്ട്. അതുകൊണ്ട് എച്മുക്കുട്ടിയുടെ അമ്മയുടെ മാനസികാവസ്ഥ എനിയ്ക്ക് പെട്ടെന്ന് മനസ്സിലാക്കാനാവും.

ശരിയ്ക്കുള്ള പോസ്റ്റുമാസ്റ്റർ എന്റെ ഇളയച്ചനായിരുന്നു. സാവധാനം ഡിപ്പാർട്ടുമെന്റൽ ടെസ്റ്റുകളെഴുതി പാസ്സായി സ്ഥിരം നിയമനം നേടിയെടുത്തു. പിന്നീട് പടിപടിയായി അവൻ ഉയർന്നു വന്നു. ഇപ്പോൾ റിട്ടയറായിക്കഴിഞ്ഞു.
എച്ച്മുക്കുട്ടിയുടെ അമ്മ അത്തരം അവസരം ഉപയോഗപ്പെടുത്തിയില്ലെന്നത് നിരാശയുണ്ടാക്കി.
ആ‍ശംസകൾ....

vettathan said...

വീടും മക്കളും എന്നും സ്ത്രീകളുടെ ബാദ്ധ്യതയാണല്ലോ. ഉയര്‍ന്നുയര്‍ന്നു പോകേണ്ടവര്‍ അമ്മയുടെ,ഭാര്യയുടെ റോളുകളിലേക്ക് ഒതുക്കപ്പെടുമ്പോള്‍ സങ്കടം തോന്നും.

kharaaksharangal.com said...

അമ്മയുടെ ആ ‘തുച്ഛ’ മായ പണം മാത്രമേ ഞങ്ങള്‍ മക്കള്‍ക്ക് എന്നും ലഭിച്ചുള്ളൂ.

അപ്പോൾ അച്ഛന്റെ വരുമാനമൊ?

kharaaksharangal.com said...

അമ്മയുടെ ആ ‘തുച്ഛ’ മായ പണം മാത്രമേ ഞങ്ങള്‍ മക്കള്‍ക്ക് എന്നും ലഭിച്ചുള്ളൂ.

അപ്പോൾ അച്ഛന്റെ വരുമാനമൊ?

Cv Thankappan said...

ഈ ഓര്‍മ്മകുറിപ്പ് ഞാന്‍ മുമ്പ് വായിച്ചിട്ടുണ്ട്.
സഹനശക്തിയുള്ള ഒരമ്മയുടെ രൂപം തെളിഞ്ഞുവരുന്നു!
ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

അമ്മയുടെ വരുമാനത്തില്‍ ജീവിച്ച കഥ ഇഷ്ടപ്പെട്ടു...പക്ഷേ അച്ഛന്‍ ഒറിജിനല്‍ ഡോക്ടര്‍ ആയിരുന്നില്ലേ എന്നൊരു സംശയം അതിലൂടെ ഉദിക്കുന്നു (അയ്യോ ഞാനോടി)

M. Ashraf said...

നമ്മൾ ബ്ലോഗ് പോസ്റ്റ് മക്കളായി ...

Bipin said...

കുടുംബത്തിനു വേണ്ടി ഉദ്യോഗക്കയറ്റവും മറ്റു പലതും ബലിയർപ്പിക്കുന്ന അമ്മാരുടെ ഒരു പ്രതി നിധിയെ നന്നായി അവതരിപ്പിച്ചു. പക്ഷെ എഴുത്ത് എങ്ങുമെത്താതെ അങ്ങ് നിർത്തിയത് പോലെ അനുഭവപ്പെട്ടു.

Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം) said...

ഇത് കുറച്ചുനാള്‍ മുമ്പ് പ്രസിദ്ധീകരിച്ചതല്ലേ.. ? അതിന് ഞാന്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. എന്റെ ജീവിതാനുഭവങ്ങളുമായി ഏറെ സാമ്യമുള്ളതാകയാല്‍ എന്റെ ചില സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഈ കുറിപ്പ് ഇ മെയില്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്..

keraladasanunni said...

ഈ പോസ്റ്റ് ഒരിക്കല്‍ വായിച്ചതാണെന്ന് തോന്നുന്നു.

മാധവൻ said...


കഥയെക്കാളുമൊക്കെ കവരങ്ങളുള്ള ഓർമ്മക്കുറിപ്പ്‌ ..എച്ചുമു നന്നായെഴുതിയിരിക്കുന്നു.
കഷ്ടപാടുകൾ അടയാളം വക്കാത്ത ജീവിതങ്ങൾക്ക് പറയാൻ എന്താണുണ്ടാവുക എന്ന് അതിശയപ്പെടാറുണ്ട് ....

Muralee Mukundan , ബിലാത്തിപട്ടണം said...

കുടുംബത്തിന് വേണ്ടി ജോലിയൂടെ
ഉയർച്ചകൾ വേണ്ടാന്ന് വെച്ച ഒരു അമ്മയുടെ
കഥ കൂടിയാണിത്